നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Friday 21 December 2012

വഴി

 ബാഗിലെവസ്ത്രങ്ങള്‍ക്ക് മീതെ പുസ്തകങ്ങള്‍ വാരി നിറയ്ക്കവേ അതിരഥ് വീണ്ടും പറഞ്ഞു.'ഫ്ലാറ്റിന്റെ ഡൌണ്‍ പേയ്മെന്റ്റ്‌ ഞാനായിരുന്നല്ലോ ചെയ്തത്.. അത് ഞാന്‍ കാര്യമാക്കുന്നില്ല.ഇന്‍സ്റ്റാള്‍മെന്റ്റ് അടയ്ക്കാന്‍ നിനക്ക് ബുദ്ധിമുട്ടുണ്ടാകില്ല..'

ജനാലപ്പടിയിലിരുന്നു അപര്‍ണ്ണ അവനെ നോക്കി. കഴിഞ്ഞ അര മണിക്കൂറിനുള്ളില്‍ പലതവണ അതിരഥ് ഇതേ വാചകം ആവര്‍ത്തിച്ചു എന്ന് അവളോര്‍ത്തു. ഒരു പക്ഷെ,അവനു വേണ്ടിതന്നെയാവാം. ഉള്ളിലെവിടെയോ തലയുയര്‍ത്തുന്ന കുറ്റബോധത്തിന്റെ നാമ്പുകള്‍ നുള്ളാന്‍ വേണ്ടി.

-അഥീ, നിന്റെ തീരുമാനത്തിന് മാറ്റമില്ലേ...?
അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

.. എനിക്കറിയാം...നിന്റെയാ പുതിയ ഗേള്‍ ഫ്രണ്ട്.. ദാറ്റ്‌ ഗോവന്‍ ബിച്ച്... അവളോടൊത്ത് ജീവിക്കാനല്ലേ, നീയീ തീരുമാനമെടുത്തത്...?

..ഇറ്റ്‌ ഈസ്‌ നണ്‍ ഓഫ് യുവര്‍ കണ്‍സേണ്‍.. നിന്റെ യീ മലയാളി സ്വഭാവം.. ഞാന്‍ എന്ത് ചെയ്യുന്നു,എങ്ങോട്ട് തിരിയുന്നു എന്ന് നോക്കല്‍... നിയന്ത്രിക്കല്‍.. അതാണെനിക്ക് സഹിക്കാന്‍ കഴിയാത്തത്... മടുത്തു. സത്യത്തില്‍ ഞാന്‍ ഇതില്‍ നിന്നാണ് ഓടിപ്പോകുന്നത്... നിന്റെയീ അധികാരം കാണിക്കല്‍...
അപര്‍ണ്ണ മകളുടെ നേരെ നോക്കി. ബില്‍ഡിംഗ് ബ്ലോക്കുകള്‍ കൊണ്ട് വീടുണ്ടാക്കുകയായിരുന്നു ആരഭി. അതിരഥിനും തനിക്കുമിടയില്‍ ഒച്ച ഉയരുംപോഴൊക്കെ അവള്‍ കളിപ്പാട്ടങ്ങള്‍ കയ്യിലെടുക്കുന്നു.

 തന്റെ ജീവിതം പോലെ തന്നെയാണ് അവളുടെ വീടും എന്ന് അപര്‍ണയ്ക്ക് തോന്നി. എല്ലാം ശരിയായി എന്ന് തോന്നുപോഴെയ്ക്കും അടിയില്‍ നിന്ന് തന്നെ  തകര്‍ന്നു വീഴുന്നു....

     ...'ഐ വില്‍ സ്യൂ  യൂ...വാക്കുകളില്‍ അല്പവും ആത്മവിശ്വാസം ഇല്ലാതെ അപര്‍ണ്ണ മന്ത്രിച്ചു.

   ' യൂ കാണ്ട്,അപു. അതിരഥ് ചിരിച്ചു. നമുക്കിടയില്‍ നിയമത്തിനെന്ത്‌ കാര്യം.. വീ വേര്‍ ലിവിംഗ് ടുഗേതെര്‍..
വെറും സഹജീവിതം. ഒരു വര്‍ഷത്തെ പ്രണയവും ആറു വര്‍ഷത്തെ ദാമ്പത്യവും പൂവ് പോലെ ഒരു പെണ്‍കുഞ്ഞും.. എന്നിട്ടും... വിട്ടു പോകണമെന്ന് തോന്നിയപ്പോഴുള്ള ന്യായീകരണം. ലിവിംഗ് ടുഗേതെര്‍...
ഞാന്‍ ,,, വേണമെങ്കില്‍..ദാറ്റ് ഇഫ്‌ യു ഡിമാന്‍ഡ്,  ക്യാന്‍ പെ ഫോര്‍ ദി ബേബി.. ജസ്റ്റ്‌ സം പീനട്സ്.. നതിംഗ് മോര്‍...'

 അയാള്‍ പെട്ടിയെടുത്ത്, തറയിലിരിക്കുന്ന കുട്ടിയെ ഗൌനിക്കാതെ,യാത്രാമൊഴി പറയാതെ ഇറങ്ങിപ്പോയി.

ഒരു നിമിഷം ഉള്ളിലെ ശൂന്യത മുറിയിലാകെ നിറയുംപോലെ അപര്‍ണ്ണയ്ക്ക് തോന്നി. ഒന്നുമില്ലായ്മയുടെ ഇരുട്ടില്‍ താനും കുട്ടിയും...
എന്തുകൊണ്ടാണ് പുരുഷന്മാര്‍ പിരിയുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാത്തത്..? സ്ത്രീകളാകട്ടെ, മറ്റെന്തും കയ്യിലെടുക്കും മുന്‍പ് കുഞ്ഞുങ്ങളെയാണ്  മാറോട് ചേര്‍ക്കുന്നത്..

 താഴെയിപ്പോള്‍ അയാള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിട്ടുണ്ടാവും. പൊടുന്നനെ കുട്ടിയെയുമെടുത്ത് ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ചാടണമെന്ന വല്ലത്തൊരാവേശം അവള്‍ക്കു തോന്നി. അയാളുടെ നിസ്സാന്‍ ഗേറ്റിറങ്ങി വരുമ്പോഴേയ്ക്കും താഴെയൊരു ചോരപ്പൂക്കളമായി ഒടുങ്ങുക. അയാള്‍ തൊട്ടശുദ്ധമാക്കിയ ജീവിതം അങ്ങിനെ തീരട്ടെ.

 കുട്ടി എഴുനേറ്റു വന്ന് അവളുടെ കയ്യില്‍ പിടിച്ചു.
അമ്മാ.. എനിക്ക് വിശക്കുന്നു. ഐ വാണ്ട് പിസാ..
അപ്പാ പോയി,അഭീ.. അപര്‍ണ്ണ വിങ്ങിപ്പൊട്ടി. നമുക്കിനി ആരുമില്ല. നമ്മള്‍ തനിച്ചായി...തനിച്ച്
...
കുട്ടി  നിശ്ശബ്ദയായി.  അല്പനേരത്തെ ആശയക്കുഴപ്പത്തിന് ശേഷം പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
അപ്പൊ ഇനി നമുക്ക് പൈസയില്ലേ..?

അമ്മാ... അമ്മാ ഇനി വര്‍ക്ക് ചെയ്യില്ലേ..?
അപര്‍ണ്ണ  ഉവ്വ് എന്ന് തലകുലുക്കി.

പിന്നെന്താ...? ആരഭി ആഹ്ലാദ ഭരിതയായി. അപ്പൊ നമുക്ക് പൈസ കിട്ടുമല്ലോ. സുധാകരന്കിളിന്റെ ഓട്ടോയില്‍ കയറി നമുക്ക് പിസ്സാ ഹട്ടില്‍ പോകാല്ലോ,പിന്നെന്താ..?
അതെ. അതത്രയ്ക്കും സിമ്പിളാണ്.
സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു നിയമങ്ങളില്ല,അവനവന്റെ ആനന്ദം കണ്ടെത്തുന്ന വഴികളില്‍..
മുറിയിലെ ഇരുളിലേക്ക് പ്രകാശത്തിന്റെ ഒരു കടല്‍ ഇരച്ചെത്തി.

*                             *                          *                          *                              *                  *

ഇപ്പോള്‍ അപര്‍ണ്ണയും ആരഭിയും പിസ്സാഹട്ടിലെ ചെറിയൊരു ക്യൂവിലാണ്. അവര്‍ക്കു തിരക്കുണ്ട്. ഇത് കഴിഞ്ഞു വേണംഅ വര്‍ക്ക് ഒബെറോണിലെ മള്‍ടിപ്ലെക്സില്‍ അനിമേഷന്‍ ഫിലിമിന്റെ പ്രിമിയര്‍ ഷോ കാണാന്‍  ...

..




Sunday 14 October 2012

പാട്ടു നിര്‍ത്തുന്നു...

ഇനി ഞാനാരെപ്പറ്റി പാടുവാന്‍,കിനാച്ചില്ല
കരിഞ്ഞൂ,ഒടുവിലെ കിളിയും കൂടും വിട്ടു പറന്നൂ,
നിദാഘനമിരുളാകവേ മൂടിപ്പരന്നൂ,
മുറിവേറ്റ കരളിന്‍ കവാടങ്ങളടഞ്ഞൂ...

               ഇനി ഞാനാരെപ്പറ്റി പാടുവാന്‍..

ഇനിയെന്തിനെപ്പറ്റി പാടുവാന്‍, വര്‍ണോത്സവം
 കഴിഞ്ഞൂ,അരങ്ങിലെ ദീപനാളങ്ങള്‍,സ്വപ്ന-
 മണ്‍ചെരാതുകള്‍ക്കുള്ളിലൊളിക്കും സ്മരണ തന്‍
 കുഞ്ഞു വെട്ടങ്ങള്‍,മിഴിയടച്ചൂ,തിരശ്ശീല-
യൂര്‍ന്നു വീഴുവാന്‍ വെമ്പിയുലഞ്ഞൂ...

                  ഇനിയെന്തിനെപ്പറ്റിപ്പാടുവാന്‍....!!

 മനസ്സില്‍ മറന്നിട്ട വരികള്‍, എന്നോ കഴിഞ്ഞ=
 കൌമാരത്തിന്‍കളിമ്പങ്ങള്‍, അന്നത്തെ ചിരികള്‍,
എങ്ങോ പൂത്തുകൊഴിഞ്ഞ പ്രേമത്തിന്റെ പൊന്‍ കുറിഞ്ഞികള്‍,
ഉള്ളിലുറയും മാത്രുത്വത്തിന്‍ കുറുകും മാടപ്രാക്കള്‍..

ഇവയെക്കുറിച്ചിനിയെന്തു  പാടുവാന്‍, എന്റെ-
 ഒഴിഞ്ഞ ഭണ്ഡാരത്തിന്‍ വളപ്പൊട്ടുകള്‍,
നിറമിളകികോലംകെട്ട മുത്തുകള്‍,പാടിപ്പാടി-
പ്പഴകിപ്പിഞ്ഞിപ്പോയ വാക്കുകള്‍..

                   ഇവയെക്കുറിച്ചിനിയെന്തു പാടുവാന്‍...

സമയ തീരങ്ങള്‍ക്കുമപ്പുറത്തെങ്ങോ നിന്നുമൊരു പിന്‍വിളി,
ദിക്കാലാതിവര്‍ത്തിയായ്,വിരാട് രൂപമായ്‌-
പ്രപഞ്ചത്തിന്നണുവിന്നണുവിലും നിറയും
കാല പുരുഷ സ്വനം,...മതി,നിര്‍ത്തുക നീ നിന്‍ ഗാനം..

   '   വരിക,സമയമായ്...'

          വരിക,സമയമായ്..അതു കേള്‍ക്കട്ടെ,
എന്റെ പഴകി ചിലമ്പിച്ച പാട്ടു നിര്‍ത്തിടട്ടെ,ഞാന്‍...

Friday 5 October 2012

ചിങ്ങംചിറയില്‍ നിന്നൊരു ഹൊറര്‍ സ്റ്റോറി.


         നിങ്ങള്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടോ..?
മരണാനന്തര ജീവിതത്തില്‍, ആത്മാവില്‍, ഈവ്ല്‍ സ്പിരിറ്റ്‌ എന്ന സങ്കല്‍പ്പത്തില്‍, നെഗടീവ് എനെര്‍ജിയില്‍...??

  എനിക്കിതിലൊന്നും വിശ്വാസമില്ല എന്നോ ഉണ്ട് എന്നോ പറയാനാവുന്നില്ല. പക്ഷെ, എനിക്ക് വളരെ താല്പര്യമുള്ള വിഷയമാണിത്. ഇതേക്കുറിച്ച് വളരെ താല്പര്യത്തോടെ വായിക്കുകയും കഥകള്‍ കുറച്ചു മസാലയൊക്കെ ചേര്‍ത്തു കുട്ടികളെ(മുതിര്‍ന്നവരെയും ) പറഞ്ഞു  പേടിപ്പിക്കാറുമുണ്ട്.

പക്ഷെ, ഞാനിപ്പോള്‍ പറയുന്നത് തികച്ചും സത്യം. ഒരു നുള്ള് പോലും അസത്യം കലരാത്ത സംഭവം.

ശ്രീ. V.R. കൃഷ്ണയ്യരും അന്തരിച്ച ഫോറെന്‍സിക് വിദഗ്ധന്‍ ശ്രീ ബാലമുരളീകൃഷ്ണയും ഒക്കെ ഈ വിഷയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നമ്മുടെ മോഹന്‍ ലാല്‍ ,അദ്ദേഹത്തിനു പ്രേതാനുഭവം പലതവണ സംഭവിച്ചിട്ടുണ്ടെന്ന് എഴുതിയത് ഓര്‍ത്തുപോകുന്നു. ലാല്‍ പറയുന്നത്, അന്തരീക്ഷത്തില്‍ പലതരം ഫ്റീ ക്വെന്‍സികള്‍  ഉള്ളതില്‍ ചിലരുടെ ശരീരത്തിന്റെ ഫ്രീക്വെന്‍സി  ആത്മാവുകളുടെതുമായി ഒത്തു പോകുമ്പോളാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ്.

ഒരുതരത്തിലും അവിശ്വസിക്കേണ്ട കാര്യമില്ലാത്ത ചിലരുടെ അനുഭവങ്ങളും കേള്‍ക്കാനിടയായിട്ടുണ്ട്.

എനിക്കിത്തരം പ്രത്യക്ഷ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷെ, ചില സ്ഥലങ്ങള്‍, വീടുകള്‍, പുരയിടങ്ങള്‍ തുടങ്ങിയവ വല്ലാത്തൊരു നെഗടീവ് ഫീലിംഗ് ഉണ്ടാക്കാറുണ്ട്. ഒരു നിമിഷം പോലും ഇവിടെ നില്‍ക്കാന്‍ വയ്യ എന്നപോലെ, എത്രയും വേഗം രക്ഷപ്പെടണം എന്ന് തോന്നും.

       ഇനിയാണ് സംഭവം.

          പാലക്കാടന്‍ ഗ്രാമങ്ങളോട് വല്ലാത്തൊരു     ആകര്‍ഷണം ഉണ്ട്,എനിക്ക്. അതുകൊണ്ട് നെന്മാറ താമസിക്കുന്ന അനുജന്റെ വീട്ടില്‍ പോകുമ്പോഴൊക്കെ ഏതെങ്കിലും ഒരു സ്ഥലം,അമ്പലം ഒക്കെ സന്ദര്‍ശിക്കാറുണ്ട്. അങ്ങിനെ ഒരുതവണ ചിങ്ങംചിറ കാണാന്‍ പോകാം എന്ന് തീരുമാനിച്ചു. ഈസ്ഥലത്തിന്റെ മനോഹാരിത പല സിനിമകളിലും (കണ്ണകി, അണ്ണന്‍ തമ്പി തുടങ്ങി) കണ്ടപ്പോള്‍ മുതല്‍ക്കു തോന്നിയ ആഗ്രഹമായിരുന്നു അവിടം സന്ദര്‍ശിക്കണമെന്നത്. നെന്മാറ മുതല്‍ കൊല്ലന്കോട്  വരെയുള്ള ഭൂവിഭാഗത്തിന്റെ മാസ്മരിക സൌന്ദര്യം ആനന്ദിപ്പിക്കുന്നതായിരുന്നു. ചെറു റോഡുകളും ഇടവഴികളും കടന്നും  വണ്ടി പോകാത്തിടങ്ങളിലൂടെ നടന്നും  ഞങ്ങള്‍ ചിങ്ങം ചിറയ്ക്കടുത്തെത്തി. മനോഹരം. ഒരു വശത്തു മാവിന്‍ തോട്ടങ്ങളും മറുവശത്തു വിശാലമായൊരു ചിറയും.
നിലം തൊട്ടു പടര്‍ന്നു,പരസ്പരം കേട്ടിപ്പുണരുന്നപോലെ ആലിന്‍ ശിഖരങ്ങള്‍.. ഒരു കൂറ്റന്‍ ആലിനു കീഴെ ചുവന്ന നിറത്തില്‍ ഏതോ ആരാധനയുടെ ബാക്കിപത്രങ്ങള്‍. തമിഴ് നാട്ടില്‍ നിന്ന് ആളുകള്‍ വന്നു അവിടെയിരുന്നു മാംസാഹാരം പാകം ചെയ്തു പൂജിച്ചു, കഴിച്ചിട്ടു പോകുമത്രേ. വല്ലാതെ വിജനം. അന്തരീക്ഷത്തിനാകെ ഒരു രാക്ഷസഭാവം. താമസ മൂര്‍ത്തികളുടെ ഇരിപ്പിടമായത് കൊണ്ടാവാം. ആര്‍ക്കും ആ അന്തരീക്ഷം ഇഷ്ടമായില്ല. അത് കൊണ്ട് ഉടനെതന്നെ ഞങ്ങള്‍ തിരിച്ചു പോന്നു.

  തിരിച്ചു വരുന്ന വഴി അനുജന്‍ തോട്ടങ്ങള്‍ കാണിച്ചു തരാമെന്നു പറഞ്ഞു കുറച്ചു ഉള്ളിലെ സ്ഥലത്തേക്ക് പോയി. വളരെ അകലെയകലെയായി ചെറിയ കുടിലുകള്‍ കാണാമെന്നല്ലാതെ മനുഷ്യരാരുമില്ല. ഉച്ച തിരിഞ്ഞ സമയം ആയതുകൊണ്ടാവാം.ഒരിടത്ത് മുരിങ്ങയും പേരയും ഒക്കെ നിറയെ കായ്ച്ചു കിടക്കുന്ന തോട്ടം. അവയൊക്കെ കണ്ടു തിരിച്ചു പോരും വഴി ഒരു മാവിന്‍ തോട്ടം. ഒരു സൈഡില്‍ വിജനമായ പുരയിടം ഇല്ലിമുള്‍ വേലിക്കകത്ത് നിലം മൂടി പടര്‍ന്നു പന്തലിച്ച മാവുകള്‍ നോക്കെത്താത്തിടത്തോളം.  മാങ്ങ. താഴെ പഴുത്തു പൊഴിഞ്ഞവ ആരും പെറുക്കിയെടുത്തിട്ടില്ല. . അനുജന്‍ പറഞ്ഞു,ഒരു വിളവെടുപ്പ് കഴിഞ്ഞു പിന്നെ കുറെ ദിവസത്തിനു ശേഷമേ അവര്‍ വരികയുള്ളു,എന്ന്.

 വെറുതെ തോന്നിയ ഒരു കൌതുകത്തിനു ഞാന്‍ മുള്‍വേലി കടന്നു മാവിന്‍ തോപ്പിലേക്ക് കയറി. പന്തലിച്ചു പടര്‍ന്ന ഒരു മാവിന്റെ കീഴിലേക്ക് നൂണു കയറി. ഇലമൂടിയ ഇരുട്ടും തണുപ്പും.


പിന്നീട്  സംഭവിച്ചത്,ഇപ്പോഴും ഒരു കിടിലത്തോടെയെ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. എന്റെ തല കറങ്ങുന്നപോലെ. ശ്വാസം കിട്ടാതെ വെള്ളത്തിലേക്ക് ആഴ്ന്നു പോകും പോലെ. ആരോ ശക്തമായ ഒരു ചുഴിയിലേക്ക് വലിച്ചു താഴ്ത്തുന്നപോലെ. ആദ്യം തോന്നിയത്, മാവിന്‍ ചുവട്ടില്‍ വായു ഇല്ലാത്തത് കൊണ്ടാണെന്നാണ്. പക്ഷെ,ഇലചാര്‍ത്തിലൂടെ വായു കടന്നു വരുന്നുണ്ട്. പിന്നെ അല്പം കഴിഞ്ഞപ്പോള്‍ പുറം ലോകവുമായി ബന്ധമില്ലാത്ത പോലൊരു തോന്നല്‍. തല ചുറ്റുന്നു. ആരോ കഴുത്തില്‍ മുറുക്കിപ്പിടിച്ചാലെന്ന പോലെ ശ്വാസം മുട്ടുന്നു.

        മകള്‍ പുറത്തു വന്നു നിന്നു വിളിക്കുന്നതെനിക്ക് കേള്‍ക്കാം. മറുപടി പറയാന്‍ പറ്റുന്നില്ല. എന്റെയുള്ളില്‍ ശക്തമായ ഒരു ചിന്തമാത്രം. അല്പം അകലെ കാണുന്ന വിജനമായ വീട്ടിലേക്കു പോകണം. ആരോ എന്നെ നിര്‍ബന്ധിച്ച് ആ വീട്ടിലേക്കു പറഞ്ഞയക്കും പോലെ. പോകാന്‍ പക്ഷെ കാലുകള്‍ അനങ്ങുന്നില്ല താനും.

        മോള്‍ ഓടിപ്പോയി അച്ഛനെ വിളിച്ചു കൊണ്ടുവന്നു. ഞാന്‍ മാങ്ങ പറിക്കാനായി  താമസിക്കുന്നതാണെന്നു വിചാരിച്ചു ശബ്ദമുയര്‍ത്തി,'സേതു.. ഇങ്ങോട്ടിറങ്ങി വരാനല്ലേ പറഞ്ഞത്..'എന്ന് ശകാരിച്ചു.

         പെട്ടെന്ന് എനിക്ക് ബോധം തിരിച്ചു കിട്ടി. ഞാന്‍ മാവിന്റെ കീഴില്‍ നിന്ന് പുറത്തേക്കിറങ്ങി. എന്റെ മുഖഭാവം കണ്ട് എല്ലാവരും എന്താ എന്താ എന്ന് ചോദിച്ചു കൊണ്ടിരുന്നു.എനിക്ക് ശരിക്ക് ശ്വാസമെടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
കാറില്‍ വച്ച് മകള്‍ എന്നോട് പറഞ്ഞു.
' അമ്മയ്ക്ക് എന്തോ കുഴപ്പം പറ്റുന്നു എന്ന് എനിക്ക് തോന്നി. അതാണ് ഞാന്‍ ഓടി വന്നത്. പക്ഷെ, എന്ത് കൊണ്ടോ എനിക്ക് മാവിന്ചുവട്ടിലേക്ക്  കയറാന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു ഭയം പോലെ...."

Thursday 27 September 2012

കുമാരസംഭവം


കുമാരേട്ടനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്‌.

കോടാനുകോടി മനുഷ്യ ജന്മങ്ങള്‍ ഉദകപ്പോള പോലെ കൊഴിഞ്ഞു പോകുന്ന ഈ പ്രപഞ്ച സാഗരത്തില്‍ കുമാരേട്ടനെപ്പോലുള്ള ഒരു അതി സാധാരണക്കാരന്റെ കഥയ്ക്ക് എന്ത് പ്രസക്തി എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.എങ്കിലും എനിക്കിത് പറയാതെ വയ്യ.

  കുമാരേട്ടനെ ഞാന്‍ ആദ്യമായി കണ്ടതെന്നാണെന്നു കൃത്യമായി ഓര്‍മ്മയില്ല. അക്കാലത്തെ പതിവ് പോലെ 'ടൈപ്പും ഷോട്ടാന്റും' ലോവറും ഹയറും പാസായി അന്നത്തെ ഗള്‍ഫായിരുന്ന ബോംബെയിലേക്ക് ഒരു 'വിസ'യും കാത്തിരുന്ന യൌവനാരംഭത്തിലെന്നോ.,വഴിയില്‍ ടയറുരുട്ടുന്ന ചെറുക്കന്‍ മുതല്‍ വീട്ടു മുറ്റത്തെ കാവതിക്കാക്ക വരെ ചോദിക്കുന്ന,'ജോല്യോന്നുവായില്ലേ...' എന്ന ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കവലയിലെ വാസൂട്ടിയുടെ തയ്യല്‍ കടയുടെ മുന്നിലെ വായില്‍ നോട്ടത്തിനിടയ്ക്കു കണ്ടതാണ് ഓര്‍മയില്‍ ഉള്ളത്.

 കവല എന്ന് പറയാന്‍ മാത്രം ഒന്നുമില്ലാത്ത, ഏതൊരു കുഗ്രാമത്തിലുമുള്ള മൂന്നുമുറി പീടിക. ഒന്നാമത്തെ മുറിയില്‍ സൈതാലിക്കയുടെ ചായക്കട. ഒരു കാലിന്റെ നീളക്കുറവ് കാരണം ഞൊണ്ടുന്ന, അതറിയാതിരിക്കാന്‍ മുണ്ടിന്റെ തുമ്പു നീട്ടിയിട്ട്‌ കൂടുതല്‍ മുടന്തുന്ന സൈതാലിക്കയുടെ ചില്ലലമാരിയില്‍ പുട്ട് മാത്രമേ കാണുകയുള്ളൂ. എങ്കിലും തളിര്‍ വാഴയില നിരത്തിയിട്ടു അതിലേക്കു ആവി പറക്കുന്ന നാടന്‍ കുത്തരിപ്പുട്ടു നിരത്തുമ്പോള്‍ വെന്ത തേങ്ങയുടെയും വാടുന്ന വാഴയിലയുടെയും സമ്മിശ്ര ഗന്ധം മൂക്കിലേക്കിടിച്ചുകയറും. വീട്ടിലെ നിയന്ത്രിത സാഹചര്യങ്ങളും കയ്യിലെ നയാപൈസയില്ലായ്മയും  ചായക്കടയില്‍ കയറാനുള്ള അവസരം കിട്ടാക്കനിയാക്കും.സൈതാലിക്കയുടെ അടുത്ത മുറിയിലാണ് ശേഖരന്‍ നായരുടെ ബീഡി മുറുക്കാന്‍ കട. എപ്പോഴും അതൃപ്ത മുഖ ഭാവത്തോടെയിരിക്കുന്ന ശേഖരന്‍ നായരുടെ കടയ്ക്കുമിപ്പുറമാണ് വാസൂട്ടിയുടെ ഇടുങ്ങിയ ചായ്പു പോലുള്ള തയ്യല്‍ക്കട.വാസൂട്ടി വരത്തനാണ്. വടക്കെവിടെയോ നിന്ന് വിവാഹം കഴിച്ചു കൊണ്ടുവരപ്പെട്ട സഹോദരിയോടൊപ്പം വന്നവന്‍. വാസൂട്ടിയാണ്, കരപ്പുറം കാര്‍ക്ക് തികച്ചും അപരിചിതമായ ഭാഷയില്‍ 'കുമാരേട്ടാ..' എന്ന് ആദ്യം വിളിച്ചത്.വാസൂട്ടിയുടെ കൊച്ചു തയ്യല്‍ മുറിക്കു മുന്നിലെ ആടുന്ന ബന്ചായിരുന്നു എന്റെ താവളം. വാസൂട്ടിയുടെ കടയില്‍ വരുന്ന ചെറുപ്പക്കാരികളെ ഒളിഞ്ഞു നോക്കിയും ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഓടുന്ന ചേര്‍ത്തല-പൂച്ചാക്കല്‍-അരൂക്കുറ്റി ബസിനുള്ളിലേക്ക് പാളിനോക്കിയും ഞാനെന്റെ വിരസമായ പകലുകള്‍ ചെലവഴിച്ചു. വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന സുന്ദരികളായ പെണ്‍കുട്ടികളെപ്പറ്റി വാസൂട്ടി പറയുന്ന പുളിച്ച തമാശകള്‍ക്ക് പുഞ്ചിരിക്കുകയും എന്റെ ജോലിയായിരുന്നു. അതിനു പ്രതിഫലമായി,വാസൂട്ടി കടയില്‍ വരുത്തിയിരുന്ന മനോരമയും ജനയുഗവും യഥേഷ്ടം വായിക്കാനും ചുവരിലെ  തട്ടിലിരുന്നു പാടുന്ന ട്രാന്സിസ്ടറില്‍ സ്റേഷന്‍ മാറ്റി മാറ്റി പാട്ട് കേള്‍ക്കാനും  എന്നെ അനുവദിച്ചു. വൈകുന്നേരങ്ങളില്‍, കൈകൊണ്ടു പിരിച്ച കയര്‍ ചേര്‍ത്തല അങ്ങാടിയില്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്ന സ്ത്രീകള്‍ യാദൃഛികമെന്നോണം കടയില്‍ കയറിവന്ന്,'സുരേഷേ..ആ ചാക്കോച്ചന്‍ ദീനാമ്മേ കെട്ടിയായിരുന്നോ...' എന്ന് ചോദിച്ചു എന്നെ ബഹുമാനിച്ചു. കഴിഞ്ഞ ലക്കത്തില്‍ ,വില്ലേജ് ഓഫീസിലെ പ്യൂണായ ജെയിംസിനോടുള്ള പ്രണയം തുറന്നു പറയാന്‍ കഴിയാതെ കഥാനായികയായ ദീനാമ്മ അപ്പച്ചന്‍ തീരുമാനിച്ച വിവാഹത്തിനു സമ്മതിച്ച ദയനീയാവസ്ഥയായിരുന്നു, ഒരാഴ്ചത്തെ മനസുപിടച്ചിലിനു ശേഷം ഓടിവന്ന ആ ദീനാനുകംബക്കാരിയെക്കൊണ്ട്  ആ ചോദ്യം ചോദിപ്പിച്ചത്. കൌമാരം കടന്നിട്ടില്ലാത്ത മകള്‍ അവരുടെ പുറകില്‍ നിന്ന് എന്റെ നേര്‍ക്ക്‌ കടക്കണ്ണെറിഞ്ഞു ചിരിച്ചപ്പോള്‍ കാനം ഇ.ജെ യുടെ കരളുരുകും കഥ എന്റേതായ പൊടിപ്പും തൊങ്ങലും ചേര്‍ത്തവതരിപ്പിച്ചു ഞാന്‍ ചരിതാര്‍ത്ഥനായി. പക്ഷെ പിറ്റേ ആഴ്ച മുതല്‍ വാസൂട്ടി മനോരമ ആഴ്ചപ്പതിപ്പ് നിര്‍ത്തുകയും 'അങ്ങനെ എന്റെ കാശുകൊടുത്തു നീ പെണ്ണുങ്ങളുടെ മുമ്പില്‍ ആളാകണ്ട..' എന്ന് കുത്തുവാക്ക് പറയുകയും ചെയ്തു. മനസുകൊണ്ട് വസൂട്ടിയോടു നീരസപ്പെട്ടുകൊണ്ടാണെങ്കിലും പുറം ബഞ്ചിലെ ജീവിതം തുടരാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

 ആ ദിവസങ്ങളിലൊന്നി ലാണ് കുമാരേട്ടന്‍ കടന്നു വന്നത്.പിത്തവും നീരും ബാധിച്ച മഞ്ഞമുഖത്തെ ഇടുങ്ങിയ കണ്ണുകള്‍ ചിമ്മി അയാള്‍ എല്ലാവരെയും നോക്കി പരിചയ ഭാവത്തില്‍ ചിരിച്ചു. നരച്ച കുറ്റിമുടിയുള്ള  തലയില്‍ വിരലോടിച്ചു. അവിചാരിതമായി പ്രത്യക്ഷപ്പെട്ട അന്യഗ്രഹ ജീവിയെയെന്നപോലെ ഞാനും വാസൂട്ടിയും ആ കുറിയ രൂപത്തെ നോക്കിയിരുന്നു.പൊടുന്നനെ മുട്ടോളമെത്തുന്ന  മുണ്ടിന്റെ മടിയില്‍ ഭദ്രമായി വച്ചിരുന്ന കടലാസ് പൊതി തുറന്ന അമ്പതു രൂപയുടെ പുതിയൊരു നോട്ടെടുത്ത് ശേഖരന്‍ നായരുടെ മിട്ടായി പാട്ടയുടെ മുകളില്‍ വച്ച് അയാള്‍ സ്ത്രൈണത കലര്‍ന്ന സ്വരത്തില്‍ പ്രഖ്യാപിച്ചു.
  'രണ്ടു വില്‍സും  ബാക്കീം...'
എന്റെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തായിരുന്നു,അത്. ജീവിതത്തില്‍ ആന്നേ വരെ പത്തു രൂപയുടെ ഒരു നോട്ടു സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത,ബര്‍ക്കിലിയും സിസ്സേഴ്സും,അതും വല്ലപ്പോഴും മാത്രം, വലിച്ചു ശീലിച്ച  എനിക്ക് മുന്‍പില്‍ വൃത്തിഹീനനായ ആ മനുഷ്യന്റെ അമ്പതു രൂപയും രണ്ടു വില്‍സും ഒരു മഹാ സമസ്യയായി നില കൊണ്ടു.
സിഗരറ്റു വാങ്ങി,ബാക്കി പൈസ കൃത്യമായി കടലാസ് പൊതിയിലാക്കി മടിയില്‍ പൂട്ടി വച്ച്,ഞങ്ങള്‍ക്ക് വീണ്ടും ഒരു മഞ്ഞച്ചിരി സമ്മാനിച്ചു അയാള്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ വാസൂട്ടി,അയാള്‍ക്ക്‌ മാത്രം സ്വായത്തമായ പ്രായോഗിക ബുദ്ധിയോടെ പുറത്തു ചാടി വന്ന് വയസ്സനെ 'ഇരിക്കൂ,ഇരിക്കൂട്ടോ...'എന്ന വായ്ത്താരിയോടെ എന്റെ അരികില്‍, ഇളകുന്ന ബഞ്ചില്‍ പ്രതിഷ്ഠിച്ച്,എന്റെ ചെവിയില്‍ മന്ത്രിച്ചു,'ഡാ സുരേഷേ,കെളവന്റെ കയ്യില്‍ പൂത്ത പൈസ കാണൂഡാ...യ്യിത്തിരി അട്ജസ്റ്റ് ചെയ്യ്,തല്‍ക്കാലം..'

 അങ്ങിനെ യാണ് ആ മനുഷ്യന്‍ ഞങ്ങളോടൊപ്പം കൂടിയത്. ക്രമേണ അയാളുടെ കഥകള്‍ വെളിപ്പെട്ടു. നന്നേ ചെറുപ്പത്തില്‍ നാട് വിട്ടു പോയി ഏതോ സായ്പിന്റെ ഓഡര്‍ലിയായിട്ടു കൂടിയതാണയാള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു തിരികെപ്പോകെ സായ്പ്പിന്റെ ഔദാര്യത്തില്‍ അയാള്‍ പട്ടാളക്കാരനായി രേഖകളില്‍ വാഴിക്കപ്പെടുകയും മാസം തോറമുള്ള പെന്ഷന് അര്‍ഹനാവുകയും ചെയ്തു. ജീവിതകാലത്തെ സമ്പാദ്യം കൊണ്ട് കൂടപ്പിറപ്പുകളെയൊക്കെ രക്ഷപ്പെടുത്തി ഇപ്പോള്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് നാട്ടിലെ ഓഹരി കിട്ടിയ പഴയ വീട്ടില്‍  ജീവിക്കുന്നു. രോഗിയും ഏകാകിയുമായി.

എന്റെ അനിഷ്ടവും വാസൂട്ടിയുടെ സൌഹൃദവും അയാള്‍ ഒരേ മട്ടില്‍ സ്വീകരിച്ചു. വില്‍സ് വാങ്ങി വലിക്കാതെ മടിയില്‍ വച്ചിട്ട് ഞങ്ങള്‍ക്ക് സിസ്സേര്‍സ് വാങ്ങിത്തന്നു. എല്ലാ ദിവസവും സൈതാലിക്കയുടെ കടയില്‍ നിന്ന് പുട്ടും ചായയും വാങ്ങി സത്കരിച്ചു ഞങ്ങളോട് സ്നേഹം പ്രകടിപ്പിച്ചു. മിട്ടായി വാങ്ങാന്‍ വരുന്ന കുട്ടികളെയും ബ്ലൌസും പാവാടയും തയ്പ്പിക്കാന്‍ വരുന്ന സ്ത്രീകളെയും നോക്കി മഞ്ഞപ്പല്ല് കാട്ടി ചിരിച്ചു.

അങ്ങിനെയിരിക്കെ ഒരു ദിവസം വാസൂട്ടി ചോദിച്ചു.

  കുമാരേട്ടാ.. മ്മക്കൊരു കല്യാണോക്കെ കഴിക്കണ്ടേ...?

അയാള്‍ ഞെട്ടി. മുഖമുയര്‍ത്തി വാസൂട്ടിയെ നോക്കി. പിന്നെ മഞ്ഞമുഖത്തു ചിരി പടര്‍ത്തി ചോദിച്ചു.
'അയിന്റെ കാലവോക്കെ കഴിഞ്ഞില്ലേ..?ഇനിയിപ്പോ ഏതു പെണ്ണാ വരിക...!'
'കുമാരേട്ടാ.. ഇങ്ങളെപ്പോലൊരു കുബേരന് പെണ്ണ് കിട്ടാന്‍ പ്രയാസാന്നു പറഞ്ഞാപ്പിന്നെ ഞങ്ങളോക്കെന്തിനാവടെ ജീവിക്കണേ. നിങ്ങള് സമ്മതിച്ചാ മതി. ബാക്കീക്കെ ഞങ്ങള് നോക്കാ...'
വാസൂട്ടിയുടെ പലകഭിത്തിയില്‍ ആണിയടിച്ചു തൂക്കിയ അസംഖ്യം സിനിമാ നടികളുടെ കലണ്ടറുകളില്‍ നോക്കി കുമാരേട്ടന്‍ അനങ്ങാതിരുന്നു.
'അല്ല, ഇങ്ങക്കിതിലാരേലും മത്യോ..? ഒരു വാക്ക് പറഞ്ഞാ മതി. പിന്നെങ്ങള് കല്യാണത്തിന് ഒരുങ്ങി എറങ്ങണതെപ്പഴാന്നു നോക്യാമതി.'
'അയിനിപ്പോ...' കുമാരേട്ടന്‍ സംശയിച്ചു. 'ഇവരൊക്കെ സാദാരണക്കാരെ കല്യാണം കഴിക്കുവോ..?'
'അയിനു നിങ്ങളൊരു സാദാരണക്കാരനാണോ കുമാരേട്ടാ.. ഇങ്ങളൊരു പണക്കാരനാനെന്ന കാര്യം മറക്കണ്ട..'
കലണ്ടറില്‍,വര്‍ണപ്പകിട്ടാര്‍ന്ന സാരിയില്‍ വിടര്‍ന്നു വിലസിയ ഷീലയെ നോക്കി വാസൂട്ടി ചോദിച്ചു.
ഇദു  മതിയോ..? ഇതാവുമ്പോ നിങ്ങക്ക് പറ്റിയ പ്രായൂം ബന്ഗീം.ന്താ.., ഒന്നാലോയിക്കട്ടെ...?
കുമാരേട്ടനൊന്നും മിണ്ടിയില്ല. ചിരിയടക്കാനാവാഞ്ഞതിനാല്‍ ഞാന്‍ കുനിഞ്ഞിരുന്നു.
ആദ്യം ഒരു കത്തയയ്കാ. എന്താ...? അയിനു സിനിമാ മാസികെന്റെ ആപ്പീസീന്നു അഡ്റസു വേടിക്കാ. കത്തില് ഇങ്ങടെ വിവരൊക്കെ എഴുതി, വാരികേല് ഇന്റര്‍വ്യൂ നടത്തണോരടെ ശിപാര്‍ശീല് മദ്രാസിലിക്ക് വിടാം. മറുപടി കിട്ട്യലൊടനെതന്നെ മ്മക്ക് കാര്യത്തിനൊരു നീക്കുപോക്കുണ്ടാക്കണം,ന്തേ...?

പക്ഷേല് ഇപ്പോത്തിരി കാശെറക്കണം കുമാരേട്ടാ.. അതിനിങ്ങള് തയ്യാറായാ വാക്കി കാര്യോക്കെ ഞാന്നടത്തും.

ആലോചനയ്ക്ക് ശേഷം കുമാരേട്ടന്‍ കടലാസ് പൊതി തുറന്നു വളരെ ശ്രദ്ധിച്ചു ഒരു പത്തു രൂപാനോട്ടെടുത്തു വാസൂട്ടിയുടെ കയ്യില്‍ കൊടുത്തു. പിന്നെ പതിവ് പോലെ എല്ലാവരെയും നോക്കി വിഡ്ഢിച്ചിരി ചിരിച്ചു.

   പിറ്റേന്ന് വാസൂട്ടി വീനസ് ടൈലറിംഗ് ഷാപ്പ്‌ തുറന്നില്ല. .പകരം ഞാനും വാസൂട്ടിയും ടൌണിലെ ന്യൂ ലുക്ക്‌ ഹോട്ടലില്‍ നിന്ന് ഉച്ചയ്ക്ക് ബീഫുലര്‍ത്തിയതും ചോറും കഴിച്ചു. നാലുമണിക്ക് പൊറോട്ടയും മട്ടന്‍ ചാപ്സും കഴിച്ചു. വില്‍സ് വാങ്ങി പുക വളയങ്ങള്‍ സൃഷ്ടിച്ചു രസിച്ചു. ഊണിന്റെയും പൊറോട്ടയുടെയും ഇടവേളകളില്‍ ഭവാനി ടാക്കീസിലും പാരഡേയ്സിലും പോയി മാറ്റിനിയും ഫസ്റ്റ് ഷോയും കണ്ടു. രാത്രി, നിലാവ് വീണ വഴിയിലൂടെ തിരിച്ചു നടക്കവേ 'കെഴവന്റെ ഒരു കെട്ടുപൂതി..' എന്ന് ചിരിച്ചു രസിച്ചു.

രണ്ടു മൂന്നു ദിവസത്തെ പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പിന് ശേഷം കുമാരേട്ടന്‍ വാസൂട്ടിയോടു ചോദിക്കുക തന്നെ ചെയ്തു. കത്തയച്ചു,മറുപടി വന്നില്ല എന്ന സ്ഥിരം പല്ലവിക്ക് ശേഷം ഒരു ദിവസം,'ന്നാ ന്റെ മടീന്നെടുത്തു തരാം ങ്ങക്ക് സിനിമാനട്യോളെ..' എന്ന് വാസൂട്ടി കലമ്പിയതോടെ ആ അദ്ധ്യായം അവസാനിച്ചു. കുമാരേട്ടനാവട്ടെ പരാതിയൊന്നും കൂടാതെ നീര്മുറ്റിയ കണ്ണുകള്‍ ചിമ്മി, മഞ്ഞപ്പല്ലുകള്‍ ഇളിച്ചു കാണിച്ചു ലോകത്തോട്‌ മുഴുവന്‍ സൌഹാര്‍ദം പ്രകടിപ്പിച്ചു ബഞ്ചില്‍ ഇരിപ്പുതുടര്‍ന്നു

 തയ്യല്‍ക്കടയുടെ മുന്നിലെ സ്റ്റോപ്പില്‍ കൊളേജിലെക്കുള്ള ബസ് കാത്തു നില്‍ക്കുന്ന സൌദാമിനിയെ നോക്കി ഒരു ദിവസം വാസൂട്ടി മൊഴിഞ്ഞു, 'ന്നാലും ന്റെ കുമാരേട്ടാ..നിങ്ങളെ സമ്മതിക്കണം. ഞങ്ങള് രണ്ടു ചെറുപ്പക്കാരിവിടിങ്ങനെ ഇരുന്നിട്ടും സൌദാമിനീടെ നോട്ടം നിങ്ങള്‍ടെ നേര്‍ക്കാണല്ലോ...

 ആ തീക്കൊള്ളിയില്‍ കയറിപ്പിടിക്കാന്‍ എനിക്കശേഷം താല്‍പര്യമുണ്ടായിരുന്നില്ല ഒന്നാമത് നാട്ടിലെല്ലാവരും ബഹുമാനിക്കുന്ന ഗംഗാധരന്‍ സാറിന്റെ മകള്‍. പോരാഞ്ഞു പട്ടാളക്കാരനായ സുകുമാരന്റെ അരുമസഹോദരിയും.ഇടയ്ക്ക് ഞങ്ങള്‍ക്ക് പരമ പുച്ഛം നിറഞ്ഞ നോട്ടങ്ങള്‍ സമ്മാനിക്കുമെന്നല്ലാതെ ഇതേവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലാത്ത ആ സുന്ദരിയെക്കുറിച്ചു വാസൂട്ടി ഇനി എന്തെല്ലാം പറഞ്ഞുണ്ടാക്കും എന്നൊരു ഭയം എന്റെ ഉള്ളിലുണ്ടായി. വാസൂട്ടി ദിവസവും ഓരോ കഥകള്‍ സൃഷ്ട്ടിച്ചു സൌദാമിനിക്ക് കുമാരേട്ടനോടുള്ള പ്രണയത്തെ ഉറപ്പിച്ചുകൊണ്ടിരുന്നു. കുമാരേട്ടന്‍ അതൊക്കെ വിഡ്ഢിച്ചിരിയോടെ സ്വീകരിച്ചു.

 അങ്ങനെ ഒരു ദിവസം പൊടുന്നനെ സുകുമാരന്‍ കവലയില്‍ ബസ്സിറങ്ങി. അയാള്‍ പോയിട്ട് അധികനാളായിരുന്നില്ല. അതിനു ശേഷം സൌദാമിനി കോളേജിലും പോയില്ല. രണ്ടു ദിവസത്തിന് ശേഷം ഒരു അംസിഡര്‍ കാര്‍ നിറയെ ആളുകള്‍ ഗംഗാധരന്‍ സാറിന്റെ പടിക്കല്‍ വന്നിറങ്ങിയതോടെ സൌദാമിനി വിവാഹിതയാവുകയാനെന്നുറപ്പായി.
            'ഇതിങ്ങനെ വിട്ടൂടാ കുമാരേട്ടാ. ചോയിക്കണം. ചോയിക്കാതെ പറ്റൂല. നിങ്ങളെ വിഡ്യാക്കി ഓള് കല്യാണം കഴിച്ചു പോവാന്‍ സമ്മതിക്കാമ്പറ്റില്ല. ഒന്നില്ലേലും നിങ്ങള് ചങ്കില്‍ പൂടേള്ള ഒരാണ്‍കുട്ട്യല്ലേ..' വാസൂട്ടി ചോദിച്ചു.

 'അത് വേണ്ട വാസൂട്ടി.   ശരിയാവൂല്ല. ഇതിനു ഞാന്‍ കൂട്ടുമില്ല. സുകുമാരന്‍ നമ്മളെ ശരിപ്പെടുത്തും. ഞാന്‍ പ്രതിഷേധിച്ചു. വയസ്സന്‍ രണ്ടുപേരെയും ദയനീയമായി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

 വാസൂട്ടി പിന്മാറാന്‍ തയാറില്ലായിരുന്നു. അവന്റെ നിര്‍ബന്ധത്തിനു രണ്ടുപേരും വഴങ്ങേണ്ടി വന്നു. ഒടുവില്‍,പിറ്റേന്ന് രാവിലെ മൂന്നുപേരുമടങ്ങുന്ന സംഘം ഗംഗാധരന്‍ സാറിന്റെ വീട്ടിലേക്കു യാത്രയായി.

വഴിയിലേക്ക് പടര്‍ന്നിറങ്ങിയ കനകാംബരത്തിനു മറഞ്ഞ് ഗംഗാധരന്‍ സാറിനും സുകുമാരനും പ്രത്യക്ഷീഭവിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു  ഞാന്‍ നിന്നു. കുമാരേട്ടന്‍'ഒരു ചാവേറിന് മാത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ആത്മധൈര്യത്തോടെ ചവിട്ടു കല്ലുകള്‍ കയറിച്ചെന്നു മുറ്റത്തു നിന്നിരുന്ന സാറിനോട് ചോദിച്ചു.
' ന്താ ഗങ്ങാരന്‍ സാറേ.. ആ കുട്ടീടെ സമ്മതം ചോയിച്ചിട്ടാണോ നിങ്ങള് കല്യാണം തീരുമാനിച്ചത്..?'
സാര്‍ ഒരു നിമിഷം അമ്പരന്നു. വീട്ടിനകത്തു നിന്ന് സുകുമാരന്‍ പുറത്തേക്ക് വന്നു.
'പെണ്‍കുട്ടികളായാ ആരെങ്കിലുമായി ഇഷ്ട്ടായീന്നൊക്കെ വരും. അതിനു എടുപിടീന്ന് കെട്ടിച്ചു വിടുവാണോ വേണ്ടേ..?
ന്താ ..എന്താ കുമാരന്‍ നായരെ നിങ്ങളീ പറയുന്നേ.. എന്ന സാറിന്റെ പരിഭ്റമത്തിനും വീട്ടില്‍ കേറിവന്ന് അനാവശ്യം പറയുന്നോ എന്ന സുകുമാരന്റെ ആക്രോശത്തിനും മേലെയായി വീട്ടിനുള്ളില്‍ നിന്ന് സൌദാമിനിയുടെ പൊട്ടിക്കരച്ചിലുയര്‍ന്നു.
കുമാരേട്ടന്‍ വീണ്ടും എന്തോ പറഞ്ഞു. സുകുമാരന്‍ കാലുയര്‍ത്തി അയാളുടെ നെഞ്ചില്‍ ചവിട്ടി. കുമാരേട്ടന്‍ പടവുകളിറങ്ങാതെ തന്നെ താഴെയ്ക്കെത്തുന്ന ദൃശ്യം കണ്ട ഉടനെ ഞാന്‍ ജീവനും കൊണ്ട് പാഞ്ഞു.
*           *                       *               *                 *                     *                     *         *

   'സുരേഷെന്തിയെ ചേച്ചീ..' എന്ന സുകുമാരന്റെ ചോദ്യം കേട്ടാണ് രാവിലെ ഞാനുണര്‍ന്നത്. അവന്‍ രണ്ടൂസായി പനി പിടിച്ചു കെടപ്പാ സുകുമാരാ എന്നും,ഡാ സുരേഷേ, നിന്നെ സുകുമാരന്‍ വിളിക്കുന്നു എന്നും രണ്ടുപേരോടുമായി അമ്മ വിളിച്ചു പറഞ്ഞു, പൊടുന്നനെ എനിക്ക് കഠിനമായി പനിച്ചു.

അകത്തു കടന്നു വന്ന് അയാള്‍ സ്വരം താഴ്ത്തി പറഞ്ഞു,'സുരേഷേ.. നീ എന്റൊപ്പം ഒരിടം വരെ വരണം...
കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലായതോടെ എന്തും ചെയ്യാന്‍ സന്നദ്ധനായി ഞാന്‍ എഴുനേറ്റു.

' ഒന്നും പറയണ്ടെന്റെ സുരേഷേ.. ആ കുമാരന്നായര് വീട്ടില്‍ വന്ന് എന്തൊക്കെയോ അനാവശ്യം പറഞ്ഞു. അപ്പഴത്തെ ദേഷ്യത്തിന് ഞാനൊരു ചവിട്ടു കൊടുത്തു. ഇപ്പൊ അയാള് കെടപ്പാന്നു കേട്ടു.അച്ചനാണേല് എന്നെ കുറ്റപ്പെടുത്തുകാ.  നമ്മക്ക് അവടെവരെ ഒന്ന് പോകാം. നീ എഴുനേല്‍ക്ക്..'

 ഒരു വശം തകര്‍ന്നു വീണ ഒറ്റത്തായി വീടിന്റെയുള്ളില്‍ ഒരു കയറു കട്ടിലില്‍ നീരുകൊണ്ട് വീര്‍ത്ത് ഒരു മഞ്ഞക്കുന്നുപോലെ കിടക്കുകയാണ് കുമാരേട്ടന്‍.മൂത്രത്തിന്റെ രൂക്ഷഗന്ധം. ഒരു ഗ്ലാസ് തട്ടിമറിഞ്ഞു താഴെ കിടപ്പുണ്ട്. പൊളിഞ്ഞ മേശപ്പുറത്തു ദിവസങ്ങള്‍ പഴകിയ പാട കെട്ടിയ കഞ്ഞി.
കുമാരേട്ടന്‍ നന്നേ പ്രയാസപ്പെട്ടു ചിരിച്ചു.
'എന്നാലുമെന്റെ കുമാരന്നായരെ.. നിങ്ങളെന്നെക്കൊണ്ടിത് ചെയ്യിച്ചല്ലോ..'' സുകുമാരന്‍ വിങ്ങലോടെ മുഖം തിരിച്ചു.
' ഓ..അയിനിപ്പം എന്താ സുംമാരാ.. എതോരാങ്ങളയാ പെങ്ങളെപ്പറ്റി ഇല്ലാക്കഥ കേട്ടു മിണ്ടാതെ നിക്കണേ..'
കുമാരേട്ടന്‍ എഴുനേല്‍ക്കാന്‍ വിഫലമായി ശ്രമിച്ചു.'എനിക്ക് വല്ലാതെ വെഷമോണ്ട്,അങ്ങനെ പറഞ്ഞതില്..' കുമാരേട്ടന്റെ വാക്കുകള്‍ വിറച്ചു.'കലണ്ടറിലെ സിനിമാനടികള് സാദാരണക്കാരെ കല്യാണം കഴിക്കില്ലാന്ന് എനിക്കറിയാം. അയിനു വേണ്ടി മേടിച്ച പൈസ ഇവര് ഹോട്ടലീക്കേറീം സിനിമ കണ്ടും ചെലവാക്കീന്നും എനിക്കറിയാം.പക്ഷെ അതിനു കൂട്ട് നിന്നത് കൊണ്ടാ അവരെന്നെ കൂട്ടത്തീ കൂട്ടിയെ. അതുകൊണ്ടാ അവരെന്നോട് വര്‍ത്താനോം തമാശേം പറഞ്ഞത്..'

പൊടുന്നനെ മുളകീറും പോലെ അയാള്‍ പൊട്ടിപ്പിളര്‍ന്ന് കരഞ്ഞു.
;ഞാനുവൊരു മനുഷനല്ലേ സുംമാരാ.. എനിക്കും ഈ ലോകത്തില് ആരേലും വേണ്ടേ...'

    അന്ന് രാത്രി കുമാരേട്ടന്‍ മരിച്ചു.

           അതിനു ശേഷം കാലമെത്ര കഴിഞ്ഞു. വാസൂട്ടി പിന്നെ കടതുറക്കാതെ നാട്ടിലേക്ക് തിരിച്ചു പോയി. ഞാനും കവലയിലേക്കുള്ള പോക്ക് അവസാനിപ്പിച്ചു. സുകുമാരന്‍ സൌദാമിനിയുടെ വിവാഹം നടത്തിയിട്ട് തിരിച്ചു പോയി. ആരുടെയൊക്കെയോ കൈയും കാലും പിടിച്ചു ഞാന്‍ ബോംബെയ്ക്കും അവിടെ നിന്ന് ഗള്‍ഫിലേക്കും കടന്നു. ഇഷ്ടം പോലെ സമ്പാദിച്ചു. വിവാഹിതനായി,മക്കളെയൊക്കെ നല്ല നിലയിലാക്കി. ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം നയിക്കുന്നു.
       
         പക്ഷെ, കുമാരേട്ടനിന്നും എന്റെ നെഞ്ചിനുള്ളിലിരുന്നു മുള കീറുംപോലെ കരയുക തന്നെയാണ്..











Wednesday 15 August 2012

അത് ദൈവത്തിന്റെ വിരലുകളായിരുന്നു...



    ദൈവം ഉണ്ട് എന്ന് അഗര്‍ബത്തി കമ്പനിക്കാരെപ്പോലെ പറയാന്‍ എനിക്കാവില്ല എങ്കിലും ദൈവം അല്ലെങ്കില്‍ പ്രകൃതി,അല്ലെങ്കില്‍ കാവല്‍ മാലാഖ തുടങ്ങിയ ഏതോ ഒരു ശക്തി. ശിക്ഷകനും രക്ഷകനുമായി പലതവണ നമുക്ക് ജീവിതത്തില്‍ അനുഭവപ്പെടുന്ന നിമിഷങ്ങള്‍ ഉണ്ടാവാറില്ലേ..? അത്തരമൊരു നിമിഷത്തെപ്പറ്റിയാണ് എനിക്ക് പറയാനുള്ളത്.

       രണ്ടായിരത്തിന്റെ ആദ്യ പകുതിയില്‍, എന്റെ അമ്മ അല്ഷിമേഷ് സ്  ബാധിതയായിരുന്ന സമയം. മക്കളൊക്കെ അവരവരുടെ കുടുംബമായി , അച്ഛനമ്മമാരെ തനിച്ചാക്കി പോയ ഒരു സാധാരണ മലയാളി കുടുംബമായിരുന്നു ഞങ്ങളുടേതും. എന്തും സ്വന്തം നെഞ്ചിലേറ്റി നിശബ്ദനായി സഹിച്ചിരുന്നു അച്ഛന്‍. ഇടയ്ക്ക് സമയം ഉണ്ടാക്കി ഒത്തിരി അകലെ നിന്നും വീട്ടില്‍ വന്നു കുറച്ചു ദിവസം നിന്നിട്ട് പോകാനേ ഞങ്ങള്‍ പെണ്മക്കള്‍ക്കു സാധിക്കുമായിരുന്നുള്ളൂ.അങ്ങിനെ ഒരു ഇടവമാസ ദിവസം രണ്ടുമൂന്നു ദിവസത്തെ താമസത്തിന് ശേഷം ഞാന്‍ വീട്ടിലേക്കു തിരിച്ചു പോകുന്നു. രാവിലെ അഞ്ചു മണി കഴിഞ്ഞതെയുള്ളൂ. അഞ്ചു മുപ്പതിനുള്ള ഒരു  KSRTC പിടിച്ചാല്‍ കുട്ടികള്‍ സ്കൂളില്‍ പോകും മുന്‍പ് വീട്ടിലെത്താം എന്ന കണക്കു കൂട്ടലില്‍ വീട്ടില്‍ നിന്നും ഇറങ്ങി.അമ്മയെ വിട്ടു വരാനുള്ള അച്ഛന്റെ ബുദ്ധിമുട്ട് കാരണം ഏറെ നിര്‍ബന്ധിച്ചെങ്കിലും തനിയെ പോയ്ക്കൊള്ളാം എന്ന് പറഞ്ഞു ഞാന്‍ നടന്നു. വര്‍ഷങ്ങളുടെ പ്രവാസമായി എങ്കിലും എന്റെ നാടല്ലെ,എന്ത് പേടിക്കാന്‍. എന്ന ചിന്തയോടെ.. ചന്നംപിന്നം പെയ്യുന്ന ഇടവപ്പാതി ,പ്രഭാതത്തിലെ ആദ്യ കിരണങ്ങളെ മൂടിക്കളഞ്ഞിരുന്നതിനാല്‍ ആളെ തിരിച്ചറിയാം,പക്ഷെ ആരാണെന്നറിയില്ല എന്ന അവസ്ഥ. വീട്ടില്‍ നിന്നും ഒരു ചെറിയ റോഡിലൂടെ പത്തു  മിനിട്ട് നടന്നാലേ ബസ്‌ വരുന്ന റോഡിലെത്തുകയുള്ളു. കയ്യില്‍ അല്പം കനമുള്ള ബാഗും ഉണ്ട്. അതിനിടെ കുട നിവര്‍ത്തിപ്പിടിക്കാനുള്ള ബുദ്ധിമുട്ട് കാരണം ചെറു മഴ നനഞ്ഞു ഞാന്‍ നില്‍ക്കുകയാണ്‌. ബസ് വരാന്‍ അഞ്ചു പത്തു മിനിട്ട് ഇനിയുമുണ്ട്. റോഡരികിലെ വീടുകളിലെല്ലാം ആളുകള്‍ സുഖ സുഷുപ്തിയില്‍. പൊതുവേ ഞങ്ങളുടെ നാട്ടിന്‍പു റത്ത് റോഡില്‍ നിന്നും ഉള്ളിലാണ് വീടുകളും.
  പെട്ടെന്ന് രണ്ടുപേര്‍, ഷര്‍ട്ടിടാതെ ലുങ്കിയുടുത്ത്, മഴ നനയാതിരിക്കാന്‍ നീണ്ട പ്ലാസ്റ്റിക്‌ കവര്‍ തലയിലൂടെ ഇട്ടു സൈക്കിളില്‍ റോഡിലൂടെ വന്നു. എന്നെ അലസമായി നോക്കി മുന്നോട്ടു നീങ്ങി. ഞാനവരെയും അതേപോലെ നോക്കി. എന്റെ ബസ് സ്റ്റോപ്പിനുമുന്നില്‍ (സ്റ്റോപ്പ്‌ എന്ന് പറയാന്‍ പടര്‍ന്നു പന്തലിച്ച മാവ് മാത്രമേയുള്ളൂ, 'T'  ആകൃതിയിലുള്ള റോഡിനരികില്‍..) അല്പം ഉള്ളിലായി ഒരു ശാസ്താ ക്ഷേത്രവും.

       മുന്നോട്ടു പോയവര്‍ മൂന്നാല് മീറ്റര്‍ പോയിട്ട്  സ്റ്റോപ്പ്‌ ചെയ്തു. ഇടയ്ക്കെന്നെ നോക്കി പരസ്പരം എന്തോ സംസാരിച്ചു. പിന്നീട് അതിലൊരാള്‍ സൈക്കിള്‍ തിരിച്ച് എന്റെ നേരെ വന്നു..

 എന്ത് ചെയ്യണമെന്നു എനിക്കറിയില്ലായിരുന്നു. കയ്യിലെ ഭാരവുമായി ഓടാന്‍ നിവര്‍ത്തിയില്ല മൂന്നു വശത്തെയും റോഡ്‌ വിജനമാണുതാനും.. അടുത്ത് ഓടിക്കയറാന്‍ വീടുകളുമില്ല. മഴയിലും ഇരുട്ടിലും ആരും ശബ്ദം കേള്‍ക്കുകയുമില്ല. ഒരു നിമിഷത്തിനുള്ളില്‍ അയാള്‍ അടുത്തെത്തിയേക്കും.

     കുഞ്ഞുനാളില്‍ മുതല്‍ പ്രാര്‍ത്ഥിക്കുന്ന അമ്പലം. എല്ലാവരും വിശ്വസിക്കുന്ന നാടിന്റെ കുലദൈവം.

 'എന്റെ ധര്‍മ്മ ശാസ്താവേ,രക്ഷിക്കണേ.." എന്ന് മനസുരുകി പ്രാര്‍ഥിച്ചു ഭയന്ന് വിറച്ചു ഞാന്‍ നിന്നു.

      അയാള്‍ എന്റെ തൊട്ടടുത്തെത്തി,പ്ലാസ്റ്റിക്‌ മുഖത്തേക്ക് വലിച്ചിട്ടു സൈക്കിളില്‍ നിന്നിറങ്ങാന്‍ ഭാവിച്ചതും ,തൊട്ടടുത്ത വീട്ടിന്റെ ഗേറ്റ് ടക്...എന്ന് കുറ്റിയെടുത്തതും ഒറ്റ നിമിഷത്തില്‍.

   അമ്പരന്ന അയാള്‍സൈക്കിളില്‍ ചാടിക്കയറി,കൂട്ടുകാര്‍ രണ്ടുപേരും സ്പീഡില്‍ ഓടിച്ചു കടന്നു.

    ഗേറ്റ് തുറന്നു ഒരാള്‍ പുറത്തേക്കു വന്നു. കൂടെ ഭാര്യയും. ആപെണ്‍കുട്ടിയ്ക്ക് എന്നെ അറിയാമായിരുന്നു.

'ചേട്ടനുഅത്യാവശ്യമായി  തിരുവനന്തപുരത്തു പോണം. അഞ്ചരയുടെ ബസ്സില് പോകാനാ,
.
ഞാനവരോടു കാര്യം പറഞ്ഞു.ആ നിമിഷത്തില്‍ തന്നെ അവര്‍ വന്നതിനു നന്ദിയും.ഇവിടെ കള്ളന്മാരുടെ ശല്യം ഒരുപാടുണ്ട് എന്നവര്‍ മറുപടിയും പറഞ്ഞു.

    എങ്ങിനെയാണ്‌ ആ നിമിഷത്തില്‍ കുറ്റിയുടെ ശബ്ദം കേട്ടതും ഞാന്‍ രക്ഷപെട്ടതും...എനിക്ക് ഇന്നും അവിശ്വസനീയം.അതുകൊണ്ട്തന്നെ അത് ദൈവത്തിന്റെ വിരലുകളായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.